കൊച്ചി: 70-ാമത് ഫിലിം ഫെയര്‍ പുരസ്കാര നിശ കേരളത്തിലേക്ക്. കേരള ടൂറിസവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പുരസ്കാരച്ചടങ്ങ് 21ന് കറുകുറ്റി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 2024ല്‍ പുറത്തിറങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളെയും സാങ്കേതിക മികവിനെയുമാണ് ഈ പുരസ്കാരങ്ങള്‍ വഴി ആദരിക്കുന്നത്. ഇതിനായി നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു.
മലയാളത്തില്‍ ബ്ലെസി ചിത്രം ആടുജീവിതം എട്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശങ്ങൾ നേടി . മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ ആട്ടം, ആവേശം, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, പ്രേമലു, ഉള്ളൊഴുക്ക്, കിഷ്കിന്ദാ കാണ്ഡം, പ്രഭായായ് നിനച്ചതെല്ലാം എന്നീ ചിത്രങ്ങളുണ്ട്. മികച്ച നടന് വിഭാഗത്തില്‍ മമ്മൂട്ടി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരും മികച്ച നടി വിഭാഗത്തില്‍ മമിത ബൈജു, പാര്‍വതി തിരുവോത്ത്, ഉര്‍വശി, നസ്രിയ, ദിവ്യ പ്രഭ, കനി കുസൃതി, സാരിന് ഷിഹാബ് എന്നിവരും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ് സിനിമാ വിഭാഗത്തില്‍ 10 നാമനിര്‍ദേശങ്ങളുമായി ശിവകാര്ത്തികേയന് ചിത്രം അമരനാണ് മുന്നില്‍. ലബ്ബര്‍ പന്തു, മെയ്യഴഗന് എന്നീ ചിത്രങ്ങളും ശക്തമായ സാന്നിധ്യമായി പട്ടികയിലുണ്ട്. മികച്ച നടനായി വിക്രം, ധനുഷ്, വിജയ് സേതുപതി, അരവിന്ദ സ്വാമി, ശിവകാര്ത്തികേയന് എന്നിവരും മികച്ച നടിക്കുള്ള പുരസ്കാരത്തിനായി സായി പല്ലവി, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, സിമ്രാന്, ശ്രീ ഗൗരി പ്രിയ, ഉര്‍വശി എന്നിവരും മത്സരിക്കുന്നു. തെലുങ്കില്‍ പുഷ്പ 2: ദി റൂള്‍, ലക്കി ഭാസ്കര്‍, ഹനു-മാന്‍ എന്നീ ചിത്രങ്ങള്‍ ഏഴുവീതം നാമനിര്‍ദേശങ്ങളുമായി കിരീടപോരാട്ടത്തിലുണ്ട്. അല്ലു അര്ജുന്, ദുല്‍ഖര്‍ സല്മാന്, ജൂണിയര്‍ എന്‍ടിആര്‍, നാനി എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്.
കല്‍ക്കി 2898 എഡിയിലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചന് മികച്ച സഹനടനുള്ള നാമനിര്‍ദേശം നേടിയത് തെലുങ്ക് സിനിമയില്‍ ശ്രദ്ധേയമായി. കന്നഡ സിനിമാവിഭാഗത്തില്‍ കൃഷ്ണം പ്രണയ സഖിയാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ നേടിയ ചിത്രം. ഭീമ, ബ്ലിങ്ക്, ബഘീര, ഹദിനെന്തു, ശാഖാഹാരി എന്നീ സിനിമകളും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്.
മികച്ച നടന് വിഭാഗത്തില്‍ കന്നഡയിലെ മുന്‍നിര താരങ്ങളായ ശിവരാജ്കുമാര്, സുധീപ്, ദുനിയ വിജയ് എന്നിവര്‍ ഇടം പിടിച്ചതായി ഫിലിംഫെയര്‍ എഡിറ്റര്‍ -ഇന്‍-ചീഫ് ജിതേഷ് പിള്ളൈ പറഞ്ഞു.